കടുത്തുരുത്തി: ഹരിതകര്‍മസേന പണം വാങ്ങി സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയി ടുന്നത് സർക്കാർ സ്കൂളിന്റെ മൈതാനത്ത്. വിദ്യാര്‍ഥികള്‍ക്ക് കായികാവിശ്യങ്ങള്ക്കായി ഉപയോഗിക്കേണ്ട സ്കൂള്‍ മൈതാനമാണ് മാസങ്ങളായി പഞ്ചായത്തിന്റെ ഹരിതകര്‍മസേന മാലിന്യസംഭരണ കേന്ദ്രമായി മാറ്റിയിരിക്കുന്നത്. മുട്ടുചിറ ഗവണ്മെന്റ് യുപി സ്കൂള്‍ മൈതാനത്താണ് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്.
മാലിന്യങ്ങള്‍ നിറഞ്ഞതോടെ സ്കൂള്‍ അധികൃതര്‍ കുട്ടികളെ ഇങ്ങോട്ടേക്ക് വിടുന്നത് നിര്‍ത്തലാക്കി. പലതവണ ആവശ്യപ്പെട്ടിട്ടും സ്കൂള്‍ മൈതാനത്തുനിന്നും മാലിന്യം നീക്കാന്‍ നടപടികളില്ലെന്നും പരാതിയുണ്ട്. മഴയത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കൊതുക് പെരുകുന്നതിനും ഇടയാക്കുകയാണ്. വീടുകളിലെത്തുന്ന സേനാംഗങ്ങള്‍ ഉണങ്ങിയ പ്ലാസ്റ്റിക് മാത്രമാണ് സംഭരിക്കുന്നത്. ഇവയാണ് ഒരു മറയുമില്ലാതെ സ്കൂള്‍ മൈതാനത്ത് ചാക്കില്‍ കെട്ടി കൂട്ടിയിട്ടിരിക്കുന്നത്. കടുത്തുരുത്തി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ഇത്തരത്തില്‍ മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്നത്. ഇവ മഴ നനഞ്ഞ് വെള്ളം കെട്ടിനിൽ ക്കുന്നതുമൂലം കൊതുകു പെരുകുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഹരിതകര്‍മ സേനാംഗങ്ങള്‍ വീടുകളിലെത്തി ശേഖരിക്കുന്ന ഉണങ്ങിയ പ്ലാസ്റ്റിക്കാണ് കൂട്ടിയിട്ടു മഴയത്ത് വെള്ളം കെട്ടിനിന്നു കൊതുക് പെരുകാന്‍ ഇടയാക്കുന്നത്. നനഞ്ഞതും വൃത്തിയില്ലാത്തതുമായ പ്ലാസ്റ്റിക് സേനാംഗങ്ങള്‍ സ്വീകരിക്കില്ല. നനഞ്ഞ പ്ലാസ്റ്റിക് നല്കുന്ന വീട്ടുകാരുമായി വഴക്കിടുന്ന സേനാംഗങ്ങളാണ് ഇവയെല്ലാം സ്കൂള്‍ മൈതാനത്ത് ഒരു മറയുമില്ലാതെ കൂട്ടിയിട്ടിരിക്കുന്നത്. സ്കൂള്‍ മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.